പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച ഭരണങ്ങാനത്ത് അൽഫോൻസാ സവിധത്തിൽ തിരിതെളിയും

0
386

പാലാ: വിശ്വാസത്തിന്റെ ഈറ്റില്ലമായ പാലായ്ക്ക് ഇനി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ദിനരാത്രങ്ങൾ. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ് തുടക്കമാകും. ഒരുവർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ഇന്ന് മൂന്നിന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ തുടക്കമാകുമെന്ന് . പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.


മാർ ജോസഫ് കല്ലറങ്ങാട്ട്, സീറോമലങ്കര സഭ മാർത്താണ്ഡം രൂപത ബിഷപ് വിൻസെന്റ് മാർ പൗലോസ്, പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, രൂപത വികാരി ജനറാൾമാർ, ഫൊറോന വികാരിമാർ, രൂപതയിലെ വൈദികർ എന്നിവർ സഹകാർമികരാകും. ആഘോഷങ്ങൾ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് , മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ പ്രസംഗിക്കും.

1950ൽ നിന്ന് അനുഗ്രഹത്തിന്റെ 74 വർഷങ്ങൾ
1950 ജൂലൈ 25ന് പന്ത്രണ്ടാം പിയൂസ് മാർപാപ്പായുടെ തിരവെഴുത്തിലൂടെയാണ് പാലാ രൂപത നിലവിൽവന്നത്. ചങ്ങനാശേരി രൂപത വിഭജിച്ച് കുറവിലങ്ങാട്, പാലാ, മുട്ടുചിറ, ആനക്കല്ല് (ഭരണങ്ങാനം) എന്നീ അഞ്ച് ഫൊറോനകൾ ഉൾപ്പെടുത്തി രൂപീകരിച്ച രൂപത ഇന്ന് 17 ഫൊറോനകളിലായി 171 ഇടവകകളായി വളർന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായി 1166 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്ന പാലാ രൂപത എഴുപത്തയ്യായ്യിരത്തോളം കത്തോലിക്കാ കുടുബങ്ങളിലായുള്ള മൂന്നേകാൽ ലക്ഷത്തോളം വിശ്വാസികൾക്ക് ആത്മീയനേതൃത്വം സമ്മാനിക്കുന്നു. രൂപതയുടെ പ്രഥമാധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വയലിൽ, തുടർന്ന് ചുമതലയേറ്റ മാർ ജോസഫ് പള്ളിക്കാപറമ്പിൽ , സഹായമെത്രാനായി സേവനം ചെയ്ത മാർ ജേക്കബ് മുരിക്കൻ എന്നിവർ രൂപതയുടെ വളർച്ചയിൽ അതുല്യമായ നേതൃത്വമാണ് സമ്മാനിച്ചത്.
രൂപതയിൽ ജനിച്ച് വളർന്ന് സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിച്ച വൈദികരുടേയും സന്യസ്തരുടേയും ത്യാഗവും ദേവാലയങ്ങളുടേയും സ്ഥാപനങ്ങളുടേയും നിർമ്മാണത്തിനും നടത്തിപ്പിനുമായി ആത്മസമർപ്പണം ചെയ്ത അത്മായസഹോദരങ്ങളുടെ സന്മനസുമാണ് രൂപതയുടെ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിന്റെ സമ്പാദ്യമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

തുടക്കം ഒരുപാട് ഒരുക്കങ്ങളോടെ
രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുന്നതിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി പാലാ രൂപതയുടെ പ്രഥമാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിന്റെ മെത്രാഭിഷേകത്തിന് ആതിഥ്യം വഹിച്ച റോമിലെ സെന്റ് തെരേസാസ് ദേവാലയത്തിലെത്തി രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു. റോമിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെത്തി രൂപതാംഗങ്ങളെ ഒന്നാകെ സമർപ്പിച്ചും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രാർത്ഥന നടത്തിയിരുന്നു. ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദേവാലയത്തിന്റെ അൾത്താരയും നവീകരിച്ചിരുന്നു.

ആഘോഷങ്ങൾ ഇങ്ങനെ
ഭാരതകത്തോലിക്കാ സഭയിലെ ആദ്യവിശുദ്ധയുടെ അഭൗമസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന മണ്ണിലാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ തുടങ്ങുന്നതെന്നത് ഏറെ പ്രത്യേകതയാണ്. ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി രൂപതയിലെ മുഴുവൻ കുടുംബങ്ങളേയും ഉൾപ്പെടുത്തിയുളള ഹോം മിഷൻ ഇതിനോടകം അരലക്ഷത്തിലേറെ വീടുകൾ പിന്നിട്ടുകഴിഞ്ഞു. പ്രേഷിത സംഗമം, യൂവജനസംഗമം, ദളിത് ക്രൈസ്തവ സംഗമം, ലിറ്റർജിക്കൽ ക്വിസ് എന്നിവ ജൂബിലി വർഷത്തിൽ നടക്കും. രൂപത, മേഖല, ഫൊറോന, ഇടവക എന്നിങ്ങനെ വിവിധതലങ്ങളിലായാണ് ജൂബിലി ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ജൂബിലി വർഷത്തിൽ സീറോമലബാർ സഭയിലെ മുഴുവൻ ബിഷപ്പുമാരും സന്യസ്ത, അത്മായ പ്രതിനിധികളും പങ്കെടുക്കുന്ന മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിക്കും രൂപത ആതിഥ്യം വഹിക്കും. 2014ൽ സിബിസിഐ സമ്മേളനത്തിന് രൂപത ആതിഥ്യംവഹിച്ചിരുന്നു.

ധീരസന്തതികളുടെ ഓർമ്മളിരമ്പുന്നു.
ആത്മീയരംഗത്ത് ആഗോളസഭയ്ക്ക് വലിയസംഭാവനകൾ നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്നത്. വിശുദ്ധ അൽഫോൻസാമ്മയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും രൂപതയുടെ സ്വന്തം സ്വർഗീയകുസുമങ്ങളാണ്. ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ, ദൈവദാസൻ കണിയാരകത്ത് ബ്രൂണോ അച്ചൻ, ദൈവദാസി കൊളോത്തമ്മ എന്നിവരുടെ കബറിടങ്ങളിലേക്ക് അനേകർ ഒഴുകിയെത്തുന്നത് രൂപതയുടെ ആത്മീയ മുന്നേറ്റത്തിന്റെ ചിത്രമാണ് വ്യക്തമാക്കുന്നത്. ദൈവദാസരായ മാർ മാത്യു കാവുകാട്ട്, കാട്ടാറാത്ത് വർക്കിയച്ചൻ, മാധവത്ത് ആർമണ്ട് അച്ചൻ എന്നിവർക്ക് ജന്മം നൽകാനും ആത്മീയപോഷണം നൽകി സഭയ്ക്ക് സമ്മാനിക്കാനും രൂപതയ്ക്ക് കഴിഞ്ഞതും വലിയ സന്തോഷമാണ്.
പറമ്പിൽ ചാണ്ടി മെത്രാൻ, പാറേമ്മാക്കൽ തോമ്മാക്കത്തനാർ, കുടക്കച്ചിറ അന്തോണി കത്തനാർ, നിധീരിക്കൽ മാണിക്കത്തനാർ, പനങ്കുഴയ്ക്കൽ വല്യച്ചൻ, മൈലപ്പറമ്പിൽ അച്ചൻ, കളപ്പുരയ്ക്കൽ അന്ത്രയോസ് കത്തനാർ, കുട്ടൻതറപ്പേൽ യൗസേപ്പ് അച്ചൻ, ഫാ. തോമസ് അരയിത്തിനാൽ എന്നിവർ രൂപത സമ്മാനിച്ച അനശ്വരവ്യക്തിത്വങ്ങളായി നിലകൊള്ളുന്നു. സീറോ മലബാർ സഭയിലെ ആദ്യ സഭാതാരങ്ങളായ ഡോ. എ. റ്റി. ദേവസ്യ, ഡോ. സിറിയക്ക് തോമസ്, ജോൺ കച്ചിറമറ്റം എന്നീ മൂന്നുപേരും വൈദികരത്‌നം ഫാ. സെബാസ്റ്റ്യൻ തുരുത്തേലും പാലാ രൂപതാംഗങ്ങളാണ്.
രൂപതാംഗങ്ങളായ കട്ടക്കയം ചെറിയാൻ മാപ്പിള, പ്രവിത്താനം ദേവസ്യാസാർ, സിസ്റ്റർ മേരി ബനീഞ്ഞ (മേരി ജോൺ തോട്ടം) എന്നിവരുടെ മലയാള സാഹിത്യത്തിലെ സ്ഥാനം അവിസ്മരണീയമാണ്. സാമൂഹ്യ പ്രവർത്തനരംഗത്ത് ഫാ. എബ്രാഹം കൈപ്പൻപ്ലാക്കലും പ്രേഷിതരംഗത്ത് പല്ലാട്ടുകുന്നേൽ കുഞ്ഞേട്ടനും (പി. സി. എബ്രാഹം) നടത്തിയ ശുശ്രൂഷകൾ അദ്വിതീയമാണ്.
രൂപതാംഗങ്ങളായ ഗവർണർമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വൈസ് ചാൻസലർമാർ, ഐഎഎസ്, ഐപിഎസ്, ഐഇഎസ് ഉദ്യോഗസ്ഥർ എന്നിവർ സമൂഹത്തിന് സമ്മാനിച്ച സേവനമേറെയാണ്.
മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി, മാർ ജോൺ പെരുമറ്റം, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ പാലാ രൂപത വൈദിക കൂട്ടായ്മയിൽ നിന്ന് സീറോ മലബാർ സഭയിലെ വിവിധ രൂപതകളിൽ മെത്രാന്മാരായി മാതൃരൂപതയ്ക്ക് അഭിമാനമായിമാറിയവരാണ്.

തീർത്ഥാടകസംഘങ്ങൾക്ക് ആതിഥ്യമരുളാൻ നിരവധി കേന്ദ്രങ്ങൾ

രൂപതയിലേക്ക് സീറോമലബാർ സഭയിലെ ആദ്യ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം അർക്കദിയാക്കോൻ പള്ളി, ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ ദേവാലയം, രാമപുരം സെന്റ് അഗസ്റ്റിൻസ് പള്ളി, അരുവിത്തുറ സെന്റ് ജോർജ് പള്ളി, മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ പള്ളി, കോതനെല്ലൂർ വിശുദ്ധ കന്തീശങ്ങളുടെ പള്ളി, വാഗമൺ കുരിശുമല, അരുവിത്തുറ വല്യച്ചൻമല എന്നിങ്ങനെ ഓരോ ദിവസവും അനേകായിരങ്ങളെത്തുന്ന തീർത്ഥാടനകേന്ദ്രങ്ങളും രൂപതയിൽ ഏറെയാണ്.

മിഷൻമേഖലയിലും സജീവസേവനം
മിഷൻപ്രദേശങ്ങളിലും സജീവസാന്നിധ്യമാകാൻ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുനീണ്ട ശുശ്രൂഷകളിലൂടെ അദിലാബാദ് മിഷനിൽ സമസ്തമേഖലയിലും മുന്നേറ്റമുണ്ടാക്കി മാതൃരൂപതയെ ഏൽപ്പിക്കാൻ പാലാ മിഷന് കഴിഞ്ഞു. ഗുജറാത്ത് സബർമതി മിഷനിലും തക്കല രൂപതയിലെ സെന്റ് ജോസഫ് മിഷനിലും രൂപത സജീവസേവനമാണ് നടത്തുന്നത്.
ജൂബിലിവേളയിൽ രൂപതാംഗങ്ങളായ 487 വൈദികരുടെ സേവനം രൂപതയ്ക്ക് വലിയ ആത്മീയ ഊർജ്ജം സമ്മാനിക്കുന്നു. മുവായിരത്തിലധികം സന്യസ്തരുടെ സേവനം ഇപ്പോൾ രൂപതയ്ക്ക് ലഭ്യമാണ്. 47 സന്യാസിനി സമൂഹങ്ങളുടേയും 19 സന്യാസസമൂഹങ്ങളുടേയും 250ലധികം ഭവനങ്ങൾ രൂപതയിലുണ്ട്. രൂപതാംഗങ്ങളായ 30 വൈദികശ്രേഷ്ഠരെ ആഗോളസഭയ്ക്ക് സമ്മാനിക്കാൻ കഴിഞ്ഞത് രൂപതയുടെ ദൈവവിളിയുടെ തെളിവാണ്.
സേവനമേഖലയിലൂടെ സാമൂഹികപ്രതിബദ്ധതയുടെ മുഖം സമ്മാനിക്കാനും രൂപതയ്ക്ക് കഴിയുന്നുണ്ട്. പാലാ ഹോം പ്രൊജക്ടിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 1200 ഭവനങ്ങൾ നിർധനർക്കും നിരാലംബർക്കുമായി സമ്മാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയ്ക്കായി പാലാ കാരിത്താസ് പ്രവർത്തിക്കുന്നു. പ്രവാസി അപ്പോസ്തലേറ്റ്, വിവിധ ഭക്തസംഘടനകൾ, സജീവമായ വിശ്വാസപരിശീലനം എന്നിവയ്‌ക്കൊപ്പം കുടുംബപ്രേഷിത രംഗത്ത് മാതൃവേദി, പിതൃവേദി, പ്രോ-ലൈഫ് എന്നിവയും മാതൃകാപരമായ പ്രവർത്തനം നടത്തുന്നു. എകെസിസി, എസ്എംവൈഎം, ജീസസ് യൂത്ത്, ഡിസിഎംഎസ് എന്നിങ്ങനെ എല്ലാസംഘടനകളും ശക്തമായ സാന്നിധ്യം സഭയിലും സമൂഹത്തിലുമറിയിച്ച് മുന്നേറുന്നത് അഭിമാനകരമാണ്.

വിദ്യാഭ്യാസരംഗത്ത് അതുല്യസംഭാവന
വിദ്യാഭ്യാസരംഗത്ത് രണ്ട് ഓട്ടോണമസ് കോളജുകളടക്കം 10 കോളജുകളാണ് രൂപതയിൽ പ്രവർത്തിക്കുന്നത്. സ്‌കൂളുകളും അധ്യാപകപരിശീലന കേന്ദ്രങ്ങളും മികച്ചവിജയത്തോടെ നടത്താനും കഴിയുന്നുണ്ട്. ചങ്ങനാശേരി, കാഞ്ഞിരപ്പിള്ളി, പാലാ രൂപതകളുടെ സംയുക്തസംരഭമായ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ അനേകരെ ഭരണനിർവഹണരംഗത്ത് സമ്മാനിയ്ക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
സാമൂഹികസേവനരംഗത്ത് പാലാ സോഷ്യൽ വെൽഫെയർ സെസൈറ്റി, ലഹരിവിരുദ്ധ പ്രവർത്തനത്തിനായി അഡാർട്ട്, പ്രസാധക രംഗത്ത് സെന്റ് തോമസ് പ്രസ്, ആത്മീയ നവീകരണത്തിനായി മൗണ്ട് നെബോ ധ്യാനകേന്ദ്രം, കാപ്പുന്തല മാർ അപ്രേം നസ്രാണി ദയറ എന്നിവയും രൂപതയുടെ കർമ്മമേഖലകളാണ്. ദീപനാളം, പാലാ ദൂത്, കളരി, കുഞ്ഞുമിഷനറി, ശാസ്ത്രപഥം എന്നിങ്ങനെ പ്രസിദ്ധീകരണങ്ങളും രൂപതയ്ക്കുണ്ട്.
രൂപതയുടെ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി, മാർ അപ്രേം സെമിനാരി എന്നിവയിലൂടെ രൂപതയ്ക്കായി നൂറ്റിയമ്പതോളം വൈദിക വിദ്യാർത്ഥികൾ പരിശീലനം നേടുന്നു. അത്മായർക്കായി ദൈവശാസ്ത്രകോഴ്‌സുകളും രൂപത നടത്തുന്നുണ്ട്.

ആതുരസേവനരംഗത്ത് അനേകർക്ക് ആശ്വാസം
ആതുരശുശ്രൂഷാരംഗത്ത് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി, മുട്ടുചിറ ഹോളിഗോസ്റ്റ്, കൊഴുവനാൽ ഫാത്തിമ മിഷൻ എന്നിങ്ങനെ വിവിധ ആശുപത്രികൾ രൂപത നേരിട്ടും വിവിധ ആശുപത്രികൾ വേറെയും മാതൃകാസേവനം ചെയ്യുന്നു. രൂപതയിൽ കെയർ ഹോംസ്, പാലിയേറ്റീവ് പരിചരണം, ഹോം കെയർ എന്നിങ്ങനെ വിവിധ സേവനങ്ങളും സജീവമാണ്. വൈദികക്ഷേമത്തിനായി മൂന്ന് ഭവനങ്ങൾ രൂപത നടത്തുന്നുണ്ട്. പതിനോരായിരത്തിലധികം പേർക്ക് രൂപത നേരിട്ട് വിവിധ സ്ഥാപനങ്ങളിലൂടെ തൊഴിലവസരം സമ്മാനിക്കുന്നുണ്ട്.
പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ സത്യവിശ്വാസത്തിന്റെ സംരക്ഷണവും കൈമാറ്റവുമാണ് പ്രധാന ലക്ഷ്യമായി രൂപത തുടരുന്നത്. വാർത്താസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം മുഖ്യവികാരി ജനറാൾ റവ.ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് മലേപറമ്പിൽ, റവ. ഡോ. സെബാസ്റ്റിയൻ വേത്താനത്ത്, റവ.ഡോ. ജോസഫ് കണിയോടിക്കൽ, ഫിനാൻസ് ഓഫീസർ റവ.ഡോ. ജോസഫ് മുത്തനാട്ട്, ചാൻസലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here