
കുറവിലങ്ങാട്: റോഡിന്റെ വികസനത്തേയും ഉദ്ഘാടനത്തേയും ചൊല്ലി വാദപ്രതിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും ഉയർത്തുന്നവരെല്ലാം പറയാതെ പറയുന്ന ഒരു കാര്യമുണ്ട്. റോഡിന്റെ പേരുപോലും മറന്നുപോയെന്ന കാര്യം. കാളിയാർതോട്ടത്തെ റോഡിനെ ചൊല്ലിയാണ് അവകാശവാദങ്ങൾ അരങ്ങുതകർക്കുന്നത്. അരക്കോടിയോളും രൂപയുടെ (40.2 ലക്ഷം) വികസനമല്ലേ. അതിന്റെ നേട്ടവും പിതൃത്വവുമൊക്കെ സ്വന്തമാക്കാനുള്ള തത്രപ്പാടുകൾ സ്വഭാവികമാണ്.
എന്നാൽ അവകാശവാദികളാരും റോഡിന്റെ യഥാർത്ഥപേരിലേക്ക് പ്രവേശിക്കുന്നില്ലെന്നതാണ് സ്ഥിതി. എല്ലാവരും ആവർത്തിക്കുന്നത് ഷഷ്ഠ്യബ്ദപൂർത്തി റോഡെന്നാണ്. എന്താണ് ഈ ഷഷ്ഠ്യബ്ദപൂർത്തി
അറുപതാം പിറന്നാൾ ആഘോഷിക്കുന്നതിന് (പ്രത്യേകിച്ച് പുരുഷന്റെ ) ദക്ഷിണേന്ത്യയിൽ ആചരിച്ചുവരുന്ന ഒരു പരമ്പരാഗത ചടങ്ങാണ് ഷഷ്ഠിപൂർത്തി. ഷഷ്ഠ്യബ്ദപൂർത്തി എന്നും ഈ ചടങ്ങിനെ വിളിക്കുന്നു, സംസ്‌കൃതത്തിൽ ഷഷ്ഠി എന്നാൽ 60 എന്നും അബ്ദ എന്നാൽ വർഷമെന്നും പൂർത്തി എന്നാൽ പൂർത്തിയാവൽ എന്നുമാണ് അർത്ഥം. ഒരു പുരുഷന്റെ ജീവിതത്തിലെ ഒരു ഘട്ടം അവസാനിച്ച് മറ്റൊരു ഘട്ടം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്നതാണ് ഷഷ്ഠിപൂർത്തി. 60 പിന്നിടുമ്പോൾ ജീവിതത്തിലെ ഒരുഘട്ടവും വലിയ ഉത്തരവാദിത്വങ്ങളും പൂർത്തീകരിച്ച് മറ്റൊരുഘട്ടത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇത്.
ഇനി ആരുടെ ഷഷ്ഠ്യബ്ദപൂർത്തി
അതിലാണ് ഏറെ രസം. ഇങ്ങനെയൊരു പേര് ആരും പറഞ്ഞുകാണുന്നില്ല. മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ അറുപതാം പിറന്നാൾ സ്മാരകമായാണ് റോഡിന് ഈ പേരുവന്നതെന്നാണ് വ്യക്തമാകുന്നത്. അത്രയൊന്നും ചികഞ്ഞുപോകാനൊന്നും താൽപര്യമില്ലാത്തതിനാൽ അറുപതാം പിറന്നാളെന്ന സംസ്‌കൃതം ഷഷ്ഠ്യബ്ദ പൂർത്തി റോഡെന്നായി ഇപ്പോൾ റോഡിന്റെ പേര്. ആരുടേതെന്ന് ബോധ്യപ്പെടാത്തതിനാലാകാം സ്മാരകവും പലപ്പോളും വഴിമാറിയാണ് പ്രയോഗിക്കുന്നത്. മഹാരാജാവ് ഇതെല്ലാം പൊറുക്കട്ടെ എന്ന് ആഗ്രഹിക്കാം. കാരണം മഹാപ്രജകളാണല്ലോ ഇതെല്ലാം നടത്തുന്നത്.
ശ്രീമൂലം തിരുനാൾ ഭരണത്തിന്റെ ശതാബ്ദിയിൽ നാട്
റോഡിന്റെ പേരുകാരനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണത്തിന്റെ ശതാബ്ദിയിലാണ് അദ്ദേഹത്തിന്റെ പേരിലുള്ള റോഡ് തകർന്ന് തരിപ്പണമായതും നവീകരിക്കപ്പെട്ടതും. 1885 മുതൽ 1924 വരെയുള്ള കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഭരണം. 1924ൽ നിന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ 2024ൽ എത്തുന്നു.




