
കുറവിലങ്ങാട്: കുറച്ചുനാളുകളായി സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂളിലെ പരിചമുട്ട് ടീം താരങ്ങളാണ്. സ്‌കൂളിലും ഉപജില്ലയിലും മിന്നുന്ന വിജയം നേടിയതോടോയൊണ് സ്‌കൂളും പിള്ളേരും പരിശീലകരും താരങ്ങളായി മാറിയത്. ജില്ലാ മത്സരത്തിൽ ഒന്ന്ം സ്ഥാനമടിച്ചതോടെ ടീമിന് വലിയ ആവേശവും അഭിമാനവുമായി. ഇതിനിടയിൽ ഇതേ ടീമിലെ അംഗങ്ങൾ എസ്എംവൈഎം സംസ്ഥാനമത്സരത്തിൽ ഫസ്റ്റടിച്ചു.
കുറവിലങ്ങാട് സൺഡേ സ്‌കൂൾ ടീമിന്റെ അംഗങ്ങളായി സിഎംഎൽ കലോത്സവങ്ങളിലും ആദ്യസ്ഥാനം ഇവർ വിട്ടുകൊടുത്തില്ല. ഇപ്പോളിതാ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടി ശ്രദ്ധനേടിക്കഴിഞ്ഞു.
ദിവസങ്ങളും മാസങ്ങളും നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് പരിചമുട്ട് സംഘത്തിന്റെ തിളക്കമാർന്ന വിജയങ്ങൾ. മത്സരവേദികളിൽ മാറ്റുരയ്ക്കുന്നതിനൊപ്പം പ്രദർശനമത്സരങ്ങളിലും ടീം പങ്കെടുക്കുന്നുണ്ട്.
എല്ലാം ബെന്നി സാറെന്ന് വിദ്യാർത്ഥിക്കൂട്ടം
കുറവിലങ്ങാട് സൺഡേ സ്‌കൂളിലെ പരിചമുട്ട് ടീമംഗങ്ങളും ഇപ്പോൾ വിശ്വാസപരിശീലകരുമായ ബെന്നി കൊച്ചുകിഴക്കേടം, സിറിൾ കൊച്ചുമാങ്കൂട്ടം എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ പരിശീലനം. സെന്റ് മേരീസ് എൽപി സ്‌കൂൾ മൈതാനത്തെ വേദിയിൽ അധ്യയനവർഷത്തിന്റെ ആരംഭം മുതൽ വിദ്യാർത്ഥികളും പരിശീലകരും നടത്തുന്ന കഠിനപ്രയ്‌നങ്ങളിലാണ് വിജയങ്ങൾ കൈപ്പിടിയിലൊതുക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ കരോട്ടേക്കുന്നേലിന്റേയും അധ്യാപകരുടേയും പ്രോത്സാഹനവും വിദ്യാർത്ഥികൾക്കുണ്ട്.
മത്സരവേദികളും പരിശീലനവേളയിലും ചേർത്തുനിറുത്തുന്ന ബെന്നി കൊച്ചുകിഴക്കേടത്തിന്റെ പ്രോത്സാഹനമാണ് വിജയങ്ങളുടെയെല്ലാ പ്രേരകശക്തിയെന്നാണ് ടീമംഗങ്ങളുടെ നിലപാട്.

താരങ്ങൾ ഇവരാണ്.
ടോസ് ഡേവിസ്, ആന്റണി ബേബി, ഇമ്മാനുവൽ രാജീവ്, ജോൺസൺ പ്രിജോ, അലൻ മാണി, അഭിനവ് ഷിബു, ബ്ലസൺ ബാബു, അലൻ ഏബ്രഹാം എന്നിവരാണ് എ ഗ്രേഡ് നേടിയ ടീമിലെ അംഗങ്ങൾ




