കുറവിലങ്ങാട്: ദേവമാതാ കോളജിലും സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലും മോഷണം. വെള്ളിയാഴ്ച അർധരാത്രിയോടടുത്താണ് മോഷണം. മോഷണദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖവും ശരീരവും പൂർണ്ണമായും മറച്ചാണ് മോഷ്ടാവ് എത്തിയതും മടങ്ങുന്നതും. മോഷ്ടാവിനെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല.
കോളജിൽ വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കോളജിന്റെ താഴത്തെ നിലിയിൽ മുൻഭാഗത്തെ ഒരു ഡിപ്പാർട്ട്‌മെന്റിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് മേശയ്ക്കുള്ളിൽ നിന്ന് 2200 രൂപ മോഷ്ടിച്ചു. മേശ തുറന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. താഴത്തെ നിലയിൽ തന്നെയുള്ള വിവിധ ഓഫീസുകളുടെ പൂട്ട് തകർത്താൻ ശ്രമം നടത്തിയതും ക്യാമറദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ മുറിയുടെ പൂട്ട് തകർത്ത് അകത്തുകയറി എല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. ഗേൾസ് സ്‌കൂളിൽ ഇതിനുമുൻപും ഇത്തരത്തിൽ മോഷണം നടന്നിട്ടുണ്ട്. മുൻപ് നടന്ന മോഷണത്തിൽ ഒരാൾ പിടിയിലാകുകയും ചെയ്തിരുന്നു.
മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധരേയും ഡോഗ് സ്‌ക്വാഡിനേയും സ്ഥലത്തെത്തിക്കാൻ പോലീസ് പരിശ്രമം നടത്തുന്നുണ്ട്.
…………