
കുറവിലങ്ങാട്: ഒന്നും രണ്ടുമല്ല 10 വർഷം എം.ജി സർവകലാശാലയുടെ യോഗയിൽ ചാംപ്യന്മാർ ദേവമാതാ കോളജ് തന്നെ. ഒരു ദശാബ്ദം ഒന്നാംസ്ഥാനം നേടിയ ദേവമാതാ കോളജെന്നാൽ ഇപ്പോൾ എം.ജി സർവകലാശാലയുടെ പര്യായം കണക്കെയായി. സർവകലാശാലാ തലത്തിലെ നേട്ടത്തിലൂടെ ഉയർന്നതലങ്ങളിലെ മത്സരങ്ങളിലും ദേവമാതാ കോളജിലെ യോഗടീമിലെ വിദ്യാർത്ഥികൾ ഇടം നേടുന്നുണ്ട്.

കൃത്യമായ പരിശീലനവും വിദ്യാർത്ഥികളുടെ അർപ്പണമനോഭാവവുമാണ് ദേവമാതായുടെ വിജയരഹസ്യം. യോഗാ പരിശീലനരംഗത്ത് സംസ്ഥാനത്തുതന്നെ ശ്രദ്ധേയനായ ഡോ. ജോബിൻ ജോസ് ചാമക്കാലായുടെ ശിക്ഷണം ദേവമാതായിലെ മിടുക്കർക്ക് ഏറെ നേട്ടമാണ്. കായികവിഭാഗമാണ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്. കായികവിഭാഗം മേധാവി അസി.പ്രഫ. പ്രസീദ മാത്യു, കായികവിഭാഗം അധ്യാപകനും എൻസിസി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. സതീഷ് തോമസ് എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകുന്നു.
ജോയൽ ജോസ്, നവീൻ മാർട്ടിൻ, അർജുൻ രാജ്, നോയൽ സ്റ്റീഫൻ, വിജയ് ബെന്നി, പി.എച്ച് കാർത്തിക്, അമ്പാടി അശോകൻ എന്നിവരാണ് വിജയികളായ ടീമിലെ അംഗങ്ങൾ.
വിജയികളെ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ അഭിനന്ദിച്ചു.





