തോമസ് ചാഴികാടൻ എംപിയുടെ പരിശ്രമത്തിൽ കോതനെല്ലൂർ, കുറുപ്പന്തറ, കടുത്തുരുത്തി, മുളന്തുരുത്തി എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് തുടക്കമായി
കുറവിലങ്ങാട്: റെയിൽവേ വികസന്റെ ഭാഗമായി നാല് മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വാക്ക് പാലിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നുവെന്ന് തോമസ് ചാഴികാടൻ എംപി. കടുത്തുരുത്തി റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മേൽപ്പാലങ്ങളെല്ലാം രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്നു തോമസ് ചാഴികാടൻ പറഞ്ഞു. പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയതായും എംപി പറഞ്ഞു.
കുറുപ്പന്തറ, കടുത്തുരുത്തി, കോതനെല്ലൂർ പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് തോമസ് ചാഴികാടന്റെ പരിശ്രമത്തിലൂടെ പരിഹാരമായത്. പ്രധാനമന്ത്രി ഓൺലൈനായി നടത്തിയ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സമ്മേളനത്തിനെത്തിയ തോമസ് ചാഴികാടൻ എംപിയ്ക്ക് മുന്നിലേക്ക് നന്ദി പറഞ്ഞ് ഒട്ടേറെപ്പേരെത്തി.
മേൽപ്പാലത്തിന്റെ അഭാവം മൂലം ഏറെ നേരം വാഹനങ്ങൾ കാത്തുകിടക്കേണ്ട സ്ഥിതി സാധാരണമായിരുന്നു. ഗതാഗതക്കുരുക്കിനും ഇത് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ ആവശ്യം പരിഗണിച്ച് മേൽപ്പാലത്തിനുള്ള നടപടികൾ സജീവമാക്കി എംപി രംഗത്തിറങ്ങിയത്. എംപിയുടെ ശക്തമായ ഇടപെടലുകളാണ് നാടിന് നേട്ടമായത്.
കടുത്തുരുത്തിയിലെ ഉദ്ഘാടനത്തിൽ മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി സ്മിത, വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, പഞ്ചായത്തംഗം ലിസമ്മ മുല്ലക്കര തുടങ്ങിയവർ പ്രസംഗിച്ചു.
കോതനല്ലൂർ- വേദഗിരി – റോഡിലെ റെയിൽവേ മേൽപ്പാല നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായും സമ്മേളനം നടത്തി. തോമസ് ചാഴികാടൻ എംപി സമ്മേളം ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, ബിനോയി മാവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കുറുപ്പുന്തറ മേൽപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സമ്മേളനവും തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ എൽസമ്മ ബിജു, ഷാലിമോൾ ജോസഫ്, ആൻസി സിബി എന്നിവർ പ്രസംഗിച്ചു.
Leave a Reply