കുറവിലങ്ങാട്: ഭാഗവത കഥാകഥനത്തിനായി ജീവിതം സമർപ്പിച്ചഭാഗവതഹംസം ഭാഗവത സേവാരത്‌നം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഓർമ്മകൾ വീണ്ടും ഉണർന്നൊഴുകി. മള്ളിയൂരിന്റെ 12-ാം സമാധിദിനത്തിലാണ് മള്ളിയൂരിന്റെ ഭക്തരും കുടുംബാംഗങ്ങളും ഒരുമിച്ച് ചേർന്നത്.
12 വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ഒപ്പമുണ്ടെന്ന ഉറച്ചബോധ്യത്തിലായിരുന്നു മള്ളിയൂരിലെത്തിയവരെല്ലാം. ഇന്നലെകളിൽ സ്‌നേഹാന്വേഷണം നടത്തിയും ഭക്ഷണം കഴിച്ചോ എന്ന പതിവ് ചോദ്യമുന്നയിച്ചും ഇല്ലത്തിന്റെ വരാന്തയിൽ സജീവമായിരുന്ന മള്ളിയൂരിനെയാണ് മുതിർന്ന തലമുറയുടെയെല്ലാം ഓർമ്മയിലുള്ളത്.
ഭഗവത് കഥകൾ പറഞ്ഞ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ശരണം തേടിയ മള്ളിയൂർ തികഞ്ഞ സംസ്‌കൃത പണ്ഡിതനുമായിരുന്നു. തന്നെ സമീപിക്കുന്നവർക്കെല്ലാം സാന്നിധ്യംകൊണ്ടുപോലും വലിയ ആശ്വാസം സമ്മാനിച്ച മള്ളിയൂരിനെക്കുറിച്ച് ഒളിമങ്ങാത്ത ഓർമ്മകളാണ് എല്ലാവർക്കുമുള്ളത്.
ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം സ്മൃതി മണ്ഡപത്തിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ദീപം തെളിച്ചു. മോൻസ് ജോസഫ് എംഎൽഎയടക്കമുള്ളവരുമെത്തിയിരുന്നു. പുഷ്പാർച്ചനയിൽ വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിലെത്തുന്നവരെ സ്വീകരിക്കുന്നു.
Leave a Reply