
കുറവിലങ്ങാട്: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ പീഡനങ്ങൾ നടക്കുന്നത് പോലീസ് പിൻബലത്തിലാണെന്ന് കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു.
ഒഡീഷയിൽ അകാരണമായി അക്രമത്തിനിരയായ ഫാ. ജോഷി വലിയകുളത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി എംപി.

മണിപ്പൂരിൽ നടന്നത് വംശഹത്യ ലക്ഷ്യമിട്ടുള്ള കലാപമാണെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും പ്രയോഗിക്കുന്നത് ഭയപ്പെടുത്തി നിശബ്ദരാക്കുകയെന്ന എന്ന തന്ത്രമാണ്. ഇതിൽ വഴങ്ങാതെ ക്രൈസ്തവ സഭ ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ നിർവഹിക്കുന്ന വൈദികർക്ക് നേരെയാണ് പലയിടങ്ങളിലും ആക്രമണങ്ങൾ നടക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവങ്ങളാണ് ജബൽപൂരിലും ഒഡീഷ്യയിലും നടന്നത്. പള്ളിക്കുള്ളിൽ കയറിയാണ് ഒഡീഷ്യയിൽ സ്ത്രീകളടക്കമുള്ളവരെ മർദ്ദിച്ചത്. വൈദികരടക്കമുള്ളവരെ തൊട്ടടുത്ത ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെവെച്ചും മർദ്ദിച്ചു. വികാരി ഫാ.ജോഷി ജോർജിനും അസി.വികാരി ഫാ. ദയാനന്ദിനും ക്രൂരമർദ്ദനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് വ്യക്തമാണ്.
സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നപ്പോൾ മാത്രമാണ് ദിവസങ്ങൾ കഴിഞ്ഞ് കേസെടുക്കാൻ പോലീസ് തയ്യാറായത്. ഇതിന്റെ പിന്നിൽ വ്യക്തമായ അജണ്ടകളുണ്ടെന്നും ഇത് ആസൂത്രിതമാണെന്നും ജോസ് കെ മാണി ആരോപിച്ചു.
