
kuravilangadvartha.com
കുറവിലങ്ങാട്: ആത്മീയ ആഘോഷത്തിന്റെ ദിനരാത്രങ്ങളുറപ്പാക്കി നാട് മൂന്ന് നോമ്പ് തിരുനാളിലേക്ക്. തിരുനാളിൽ സംവഹിക്കാനുള്ള കപ്പൽ ഇടവക്കാരൊരുമിച്ച് പള്ളിയിൽ പ്രതിഷ്ഠിച്ചു. തിരുനാളിന് കൊടിയേറുന്നതിന്റെ തലേഞായറാഴ്ചയാണ് കപ്പൽ സൂക്ഷിച്ചിരിക്കുന്ന പ്രത്യേക മുറിയിൽ നിന്ന് പള്ളിയിലെത്തിച്ച് പ്രതിഷ്ഠിക്കുന്നത്. കപ്പൽ സംവഹിക്കുന്നതിന് മുൻപും പള്ളിയിലെത്തിച്ച് പ്രതിഷ്ഠിച്ച ശേഷവും പ്രത്യേക പ്രാർത്ഥനകൾ നടത്തുന്ന പതിവുമുണ്ട്. ആണ്ടുവട്ടത്തിൽ കപ്പൽ മുറിയിൽ നിന്ന് പള്ളിയിലെത്തിക്കാനും തിരികെ പ്രത്യേക മുറിയിലെത്തിക്കാമുള്ള അവസരവും കടമയും ഇടവകക്കാർക്കാണ്. പ്രാർത്ഥനാശുശ്രൂഷകൾക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ കാർമികത്വം വഹിച്ചു.


മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറുന്നതിന് ഒരാഴ്ച ബാക്കിനിൽക്കെ സമർപ്പണസമ്മേളനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും.
കപ്പൽ സംവഹിക്കുന്ന കടപ്പൂർ നിവാസികളുടെ സമർപ്പണപ്രാർത്ഥനയാണ് തിങ്കളാഴ്ച നടക്കുന്നത്. ചൊവ്വാഴ്ച തിരുസ്വരൂപങ്ങൾ സംവഹിക്കുന്ന കാളികാവ് കരക്കാരുടേയും ബുധനാഴ്ച മുത്തക്കുടകൾ സംവഹിക്കുന്ന കണിവേലിൽ കുടുംബക്കാരുടേയും സമർപ്പണവും വിശുദ്ധ കുർബാനയർപ്പണവും നടക്കും.
ആറിന് വിവിധ സംഘടനകൾ, ഏഴിന് തിരുനാൾ വോളണ്ടിയേഴ്‌സ്, എട്ടിന് പള്ളിയോഗാംഗങ്ങളും കുടുംബകൂട്ടായ്മ ഭാരവാഹികളും എന്നീ ക്രമത്തിലാണ് സമർപ്പണസമ്മേളനങ്ങൾ ഒരുക്കിയിട്ടുള്ളത്.
കുറവിലങ്ങാട് പള്ളിയിൽ മൂന്ന് നോമ്പ് തിരുനാളിന്റെ പ്രധാനദിനത്തിൽ സംവഹിക്കുന്ന കപ്പൽ ഇടവകക്കാരുടെ നേതൃത്വത്തിൽ പ്രത്യേകമുറിയിൽ നിന്ന് പുറത്തെടുത്ത് പള്ളിയിൽ പ്രതിഷ്ഠിക്കുന്നതിനായി സംവഹിക്കുന്നു.